കേന്ദ്രമന്ത്രി ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും സുഹൃത്തുക്കള്‍ മാത്രമാണെന്ന വാദവുമായി ഇന്ത്യന്‍ വാര്‍ത്താ വെബ്‌സൈറ്റ്
കേന്ദ്രമന്ത്രി ശശി തരൂരും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും സുഹൃത്തുക്കള്‍ മാത്രമാണെന്ന വാദവുമായി ഇന്ത്യന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആയ ഹെഡ്‌ലൈന്‍സ് ടുഡേ രംഗത്ത്. തരൂരും തരാറും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്നു തെളിയിക്കുന്ന ഇ-മെയില്‍ സന്ദേശം കൈയിലുണ്ടെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡേ റിപ്പോര്‍ട്ട് ചെയ്‌തത്.എന്നാൽ , പ്രതികരണമാരാഞ്ഞ് തരൂരിനെയും തരാറിനെയും സമീപിക്കാന്‍ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നു രാഹുല്‍ കന്‍വാള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ പുഷ്‌കറുമായുള്ള ദാമ്പത്യബന്ധത്തിന് ഉലച്ചിലുണ്ടായത് മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെ ന്യായീകരിക്കുന്ന തരത്തില്‍ സുനന്ദയുടെ ട്വീറ്റുകള്‍ പുറത്തുവരികയും ചെയ്‌തു. ഇരുവരും സംയുക്‌തമായി ആരോപണങ്ങള്‍ നിഷേധിച്ചതിനുപിന്നാലെയാണു സുനന്ദയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തരൂരും മെഹര്‍ തരാറും സുഹൃത്തുക്കള്‍ മാത്രമാണെന്നു തെളിയിക്കുന്ന ഇ-മെയില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്നലെ ഹെഡ്‌ലൈന്‍സ് ടുഡേ റിപ്പോര്‍ട്ട് ചെയ്‌തത്. മെഹര്‍ തരാര്‍ ശശി തരൂരിന് അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ വിശദാംശങ്ങളും ഹെഡ്‌ലൈന്‍സ് ടുഡേ പുറത്തുവിട്ടിട്ടുണ്ട്.തരൂരിന്റെ പുസ്‌തകങ്ങളുടെയും രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളുടെയും വലിയ ആരാധികയാണു താനെന്നും മെഹര്‍ തരാര്‍ സന്ദേശത്തില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സൃഷ്‌ടിച്ച വിവാദത്തെപ്പറ്റിയും മെഹര്‍ തരാര്‍ ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.