മറുനാടൻ മലയാളികൾക്ക് തിരിച്ചടിയായി ഗള്‍ഫ് സെക്ടറില്‍ വിമാനനിരക്ക് വീണ്ടും ഉയര്‍ന്നേക്കും
മറുനാടൻ മലയാളികൾക്ക് തിരിച്ചടിയായി ഗള്‍ഫ് സെക്ടറില്‍ വിമാനനിരക്ക് വീണ്ടും ഉയര്‍ന്നേക്കും .ഇന്ധന സര്‍ച്ചാര്‍ജ്ജ് ഉയര്‍ത്താനുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രഖ്യാപനം മറ്റു വിമാനക്കമ്പനികള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനുള്ള അവസരമായിരിക്കുകയാണ്, ഇന്ത്യന്‍ സെക്ടറില്‍ 30 മുതല്‍ 60 ദിര്‍ഹം വരെയായിരിക്കും അധിക സര്‍ച്ചാര്‍ജ്ജ് ഈടാക്കുക.ഈ മാസം 21 മുതല്‍ ഇന്ധന സര്‍ചാര്‍ജ് ഉയര്‍ത്താനാണ് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ തീരുമാനം. ദുബൈയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളിലും നിരക്കുവര്‍ധന നടപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി എമിറേറ്റ്സ് സര്‍ക്കുലര്‍ പുറത്തിറക്കി. ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറിയ സര്‍ക്കുലറില്‍ വിവിധ രാജ്യങ്ങളിലേക്ക് ഈടാക്കുന്ന പുതിയ നിരക്കു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് എകോണമി ക്ലാസില്‍ പോകുമ്പോള്‍ വണ്‍വേക്ക് 90 ദിര്‍ഹവും റിട്ടേണിന് 180 ദിര്‍ഹവും സര്‍ചാര്‍ജ് നല്‍കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. പുതിയ തീരുമാനമനുസരിച്ച് ഇന്ത്യന്‍ സെക്ടറിലേക്ക് ഇക്കോണമി ക്ലാസില്‍ വണ്‍വേ ടിക്കറ്റിന് നിലവിലുള്ള ഇന്ധന സര്‍ചാര്‍ജ് 230 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമായും റിട്ടേണ്‍ ടിക്കറ്റിന് 460 ല്‍നിന്ന് 490 ദിര്‍ഹവുമായും ഉയരും. ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസിലും സര്‍ചാര്‍ജ് വർധനവ് ഉണ്ടാകും .ഈ മാസം ഇരുപതിനോ അതിനു മുമ്പോ എടുത്ത ടിക്കറ്റുകളില്‍ നിലവിലെ സര്‍ചാര്‍ജായിരിക്കും ഈടാക്കുകയെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.