മുംബൈയില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിച്ചു : ദുരന്തം സംഭവിച്ചത് ആത്മീയ നേതാവിന്റെ സംസ്കാരച്ചടങ്ങിനിടെ

single-img
18 January 2014

മുംബൈയില്‍ മലബാര്‍ ഹില്‍ റെസിഡന്‍സിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനെട്ടോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഏകദേശം 1:30 -നാണ് ദുരന്തം സംഭവിച്ചത് .  ദാവൂദി  ബോറ സമുദായത്തിന്റെ ആത്മീയ നേതാവ് സൈദിന മുഹമ്മദ്‌ ബുഹ്റാനുദ്ദീന്റെ ശവസംസ്കാരച്ചടങ്ങുകള്‍ക്കിടെയാണ് ദുരന്തമുണ്ടായത്‌.സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ചയാണ് ആത്മീയ സെയ്ദിന മുഹമ്മദ്‌ 102-ആം വയസ്സില്‍  ഹൃദയാഘാതം മൂലം അന്തരിച്ചത്‌. തങ്ങളുടെ ആത്മീയ നേതാവിന്റെ മൃതദേഹം നേരില്‍ കാണാന്‍ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. പെട്ടെന്നു തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ബി എം സിയുടെ ദുരന്തനിവാരണകാര്യ വിഭാഗം പറയുന്നു.പതിനേഴു മൃതദേഹങ്ങള്‍ സൈഫി ആശുപത്രിയിലും ഒരെണ്ണം കുംബല്ല ഹില്‍ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.