ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാനത്ത് സാധനങ്ങളുടെ വില ഇരട്ടിയിലേറെ തന്നെ
സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ സാധനങ്ങളുടെ വില ഇരട്ടിയിലേറെ കൂടി . പഴം, പലവ്യഞ്ജനം മീന്‍, ഇറച്ചി എന്നിവയ്ക്കെല്ലാം നിത്യേന വിലയേറുകയാണ്.പാചകവാതകത്തോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് ജനജീവിതം ദുസ്സഹമാക്കി. ആപ്പിളിന് 140 രൂപയും മാതളത്തിന് 120 രൂപയും ഏത്തപ്പഴത്തിന് 40രൂപയും വിലയുണ്ട്. തേങ്ങ ഒന്നിന് 20 രൂപയിൽ അധികം വില നല്‍കണം. വെളിച്ചെണ്ണയ്ക്ക് 120 രൂപയും. അരിവില 40 രൂപയ്ക്ക് മുകളിലാണ്. സിവില്‍ സപ്ലൈസിലും കണ്‍സ്യൂമര്‍ഫെഡിലും സബ്സിഡി അരി കാണാനില്ല. മറ്റ് പലചരക്ക് സാധനങ്ങള്‍ക്കും വില ഇരട്ടിയായി.
പാചകവാതക വില വര്‍ധിപ്പിച്ചതോടെ ഹോട്ടലുകളും കോഫീബാറുകളും സാധന വില കൂട്ടി. സാധാരണ ഊണിന് 50 രൂപയും മീന്‍ വറുത്തതടക്കമുള്ള ഊണിന് 100 രൂപയുമായി. കുളമ്പുരോഗം കാരണം മാട്ടിറച്ചിയുടെ ലഭ്യത കുറഞ്ഞതോടെ കോഴിക്കും മീനിനും വില വാനോളം ഉയര്‍ന്നു. കോഴിയിറച്ചിക്ക് കിലോ 120 മുതല്‍ 140 രൂപ വരെയായി. ഒരു മാസംമുമ്പ് ഇത് 80 രൂപയായിരുന്നു. ആട്ടിറച്ചിക്ക് 400 രൂപയാണ്്. മത്തിക്ക് കിലോ വില 120 രൂപയാണ്. അയലയ്ക്ക് 180 ഉം. ചെമ്മീന് 400 രൂപയ്ക്ക് മുകളിലാണ്. ചെറിയ മീനിന് പോലും 150 രൂപ നല്‍കണം. ആവോലിക്ക് 380 രൂപയും, നന്‍മീനിന് 480 രൂപയുമാണ് വില. ചൂര, കേര, വിള എന്നിവയ്ക്ക് യഥാക്രമം 375, 320, 380 എന്നിങ്ങനെയാണ് വില.ഒപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും തോന്നിയപോലെയായി. പെട്രോള്‍ വില അടിക്കടി വര്‍ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ നിശ്‌ചയിക്കുന്നതാണ് ഇപ്പോള്‍ വാടകവാഹനങ്ങളുടെ കൂലി. ഓട്ടോ, ടാക്‌സി എന്നിവയുടെയും ചരക്കുവാഹനങ്ങളുടെയും നിരക്കു കൂടുന്നതും വില പിടിച്ചുകെട്ടില്ലാതെ കൂടാന്‍ കാരണമായിട്ടുണ്ട്.
കോഴിമുട്ടയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്്. ഒന്നിന് ആറു രൂപ മുതല്‍ മുകളിലോട്ടാണ്. ഇതിനിടെ, വില കുതിച്ചുയരുമ്പോഴും കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണിയില്‍ നോക്കുകുത്തിയകുക ആണ് . രണ്ടു സ്ഥാപനങ്ങളും മൂന്നുമാസം മുമ്പേ സബ്സിഡി നിര്‍ത്തി. കടുക്, മുളക്, ചെറുപയര്‍ എന്നിവയുടെ സബ്സിഡി നേരത്തേ എടുത്തുകളഞ്ഞു. അരി ഉള്‍പ്പെടെയുള്ള പത്ത് ഇനങ്ങളുടെ സബ്സിഡി അടുത്തകാലത്താണ് ഒഴിവാക്കിയത്. കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോ സ്ഥാപനങ്ങളും ഇപ്പോള്‍ ബ്രാന്‍ഡഡ് സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളാണ്.എന്നാൽ പ്രതിപക്ഷം കേരളീയരുടെ പ്രധാനപ്രശ്‌നങ്ങളായി കണ്ടതു സോളാറും സരിതയും ഉമ്മന്‍ ചാണ്ടിയും സലിംരാജും ആയിരുന്നു. ഒന്നിനു പുറകേ ഒന്നായി കേസുകളില്‍ സരിത ജാമ്യം നേടുകയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സമരം നനഞ്ഞ പടക്കമാകുകയും സലിംരാജ് കേസ് അതിന്റെ വഴിക്കുപോകുകയും ചെയ്‌ത സാഹചര്യത്തില്‍ അവര്‍ വിഷയദാരിദ്ര്യത്തിലാണ്. പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയേറിയതു ജനങ്ങള്‍ക്കു കനത്ത ഭീഷണിയായിട്ടും ബി.ജെ.പിക്കും അനക്കമില്ല.