ആറന്മുള തന്റെ സർക്കാരിന്റെ കാലത്ത് ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വി എസ്
ആറന്മുളയില്‍ ഇടതുസര്‍ക്കാരിന് തെറ്റുപറ്റിയെന്ന എം.എ ബേബിയുടെ പ്രസ്താവന തിരുത്തി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ .ആറന്മുള വിമാനത്താവള പദ്ധതിക്ക് ഇളവ് അനുവദിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല . എം എല്‍ എയുടെ നിവേദനം പരിഗണിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് തേടുക മാത്രമാണ് ചെയ്തത്. ഭൂനിയമത്തില്‍ ഇളവുനല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ഇതോടെ ബേബിയുടെ പ്രസ്താവനയാണ് വി എസ് തിരുത്തിയത്. ഭൂമിയുടെ പോക്കുവരവ് അപേക്ഷ പരിഗണിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് തങ്ങള്‍ ചെയ്ത തെറ്റെന്നും, അത് തിരുത്തണമെന്നും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ എം എ ബേബി പറഞ്ഞിരുന്നു.അതിനിടെ ആറന്മുള വിമാനത്താവളത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കെണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എല്ലാം ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ഭൂമി കൈമാറാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം സഭ പാസാക്കി. 62 നെതിരെ 72 വോട്ടുകള്‍ക്കാണ് സഭ പ്രമേയം പാസാക്കിയത്.