നഗരത്തിലെ പ്രധാനപ്പെട്ട 42 കിലോമീറ്റര്‍ റോഡുകളില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ അനുവാദമില്ലാതെ നടപ്പാതകളും റോഡുകളും വെട്ടിമുറിക്കുന്നത് നിരോധിച്ചു.
8 January 2014
വിഷ്ണു
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട 42 കിലോമീറ്റര്‍ റോഡുകളില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ അനുവാദമില്ലാതെ നടപ്പാതകളും റോഡുകളും വെട്ടിമുറിക്കുന്നത് നിരോധിച്ചു. അനധികൃതമായി വൃക്ഷത്തൈകള്‍ നടുന്നതും റോഡ് സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റു പരസ്യങ്ങളും സ്‌ഥാപിക്കുന്നതും കൈയേറ്റങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ ബി.ഒ.ടി. കരാര്‍ പ്രകാരം അനുവദനീയമല്ലാത്തതും റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവുമാണ്.
എൽ.എം.എസ്- കവടിയാര്‍, എൽ എം എസ്-സറ്റുഡന്റ്‌സ് സെന്റര്‍, വെള്ളയമ്പലം-ശാസ്‌തമംഗലം, ഫോര്‍ട്ട്-ശ്രീകണ്‌ഠേശ്വരം, മുറിഞ്ഞപാലം-പൂന്തി -എന്‍.എച്ച്.ബൈപ്പാസ്.
ഈ റോഡുകള്‍ ബി.ഒ.ടി. അടിസ്‌ഥാനത്തില്‍ വികസിപ്പിച്ച് പരിപാലിക്കുന്നതിനായി സ്വകാര്യ കരാറുകാരന് കൈമാറിയിട്ടുള്ളതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 15 വര്‍ഷം ഈ റോഡുകളുടെ പരിപാലനം നടത്തേണ്ടതും കരാറുകാരന്റെ ബാധ്യതയാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്തു വകുപ്പിന്റെ അറിയിപ്പില്‍ വ്യക്‌തമാക്കി.