ഞങ്ങള്‍ക്കിനി മന്ത്രിസ്ഥാനം വേണ്ട
ഈ സര്‍ക്കാരില്‍ കെ.ബി.ഗണേഷ് കുമാറിന് ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് പാർട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. എന്നാല്‍ മുന്നണിയില്‍ കേരള കോണ്‍ഗ്രസ്-ബി തുടരുമെന്നും തിരുവനന്തപുരത്ത് ഗണേഷ് കുമാറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിള്ള വ്യക്തമാക്കി. ഗണേഷിന് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമേ നടക്കുമെന്നതില്‍ പ്രതിഷേധിച്ചാണ് കേരള കോണ്‍ഗ്രസ്-ബി മന്ത്രിസ്ഥാനം വേണ്‌ടെന്ന് വെച്ചത്.
ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് തന്നോടും പാര്‍ട്ടിയോടും മുഖ്യമന്ത്രി പറഞ്ഞതാണ്.
നിയമസഭയില്‍ ഈ സമ്മേളനത്തില്‍ വനംവകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് ഗണേഷ് മറുപടി പറയുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ മുന്നണി സംവിധാനത്തില്‍ ഉമ്മന്‍ ചാണ്ടി ചെയ്തതുപോലെ ചതി ഉണ്ടായിട്ടില്ല. മാണിയുടെയോ കുഞ്ഞാലിക്കുട്ടിയുടെയോ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ധൈര്യമുണ്‌ടോയെന്നും അദ്ദേഹം ചോദിച്ചു. അനൂപിന് മന്ത്രിസ്ഥാനം കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ തങ്ങളോട് ചെയ്ത അനീതിക്കെതിരേ യുഡിഎഫിലെ മറ്റ് കക്ഷികള്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി പി.ചിദംബരം കോണ്‍ഗ്രസിന്റെ പുക കണ്‌ടേ മടങ്ങൂ. പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് അംബാനിമാരെ സഹായിക്കാനാണ്. ആറന്മുള വിമാനത്താവളം വേണ്‌ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വന്‍ അഴിമതിയാണ് സിവില്‍ സപ്ലൈസ് വകുപ്പില്‍ നടക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.