കേരളത്തിന്റെ യശസുയർത്തിയ മേള

single-img
14 December 2013
തിരുവനന്തപുരം : 18 ാമത് രാജ്യാന്തര ചലച്ചിത്രമേള കേരളത്തിന്റെ യശ്ശസുയര്‍ത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അനന്തപുരിയിലെ തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതില്‍ കൂടുതല്‍ പ്രതിനിധികള്‍ മേളയില്‍പങ്കെടുത്തുവെങ്കിലും അനന്തപുരി അവരെയെല്ലാം ആവേശപൂര്‍വം ഉള്‍ക്കൊണ്ടു. അച്ചടക്കത്തോടെ പങ്കെടുത്ത ചലച്ചിത്രപ്രേമികളാണ് ഈ മേളയുടെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന മേളയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പ്രശസ്ത സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെയും മലയാള ചലച്ചിത്ര പ്രതിഭ മധുവിനെയും ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മികച്ച സംവിധായകന്‍, പ്രഥമചിത്രം എന്നിവയ്ക്കുള്ള രജത ചകോരവും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂരും ജൂറികള്‍ക്കുള്ള ഉപഹാരം അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും വിതരണം ചെയ്തു. മികച്ച റിപ്പോര്‍ട്ടിംഗിന് അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം യഥാക്രമം മന്ത്രി കെ.സി. ജോസഫ്, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്‍ എന്നിവര്‍ വിതരണം ചെയ്തു.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്റ്റെയ്ന്‍, നെറ്റ്പാക്ക് ജൂറി മാര്‍ക്ക് സ്‌കില്ലിങ്, ഫിപ്രസി ജൂറി ഡെറിക് മാല്‍കോം, എന്നിവര്‍ സംബന്ധിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. സ്വാഗതവും അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഒരുക്കിയ ‘കേളികൊട്ട്’ എന്ന ദൃശ്യവിരുന്നും അരങ്ങേറി