211 ചിത്രങ്ങള്‍, 16 വിഭാഗങ്ങള്‍, 12 വേദികള്‍

single-img
4 December 2013

IFFK18ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്.

കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയം ഉള്‍പ്പെടെ കലാഭവന്‍, കൈരളി, ശ്രീ, നിള, അതുല്യ, അഞ്ജലി, ശ്രീപത്മനാഭ, ധന്യ, രമ്യ, ശ്രീവിശാഖ്, എന്നിങ്ങനെ 11 വേദികളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇത്തവണ മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകളുടെ എണ്ണം കണക്കിലെടുത്ത് അജന്താ തിയേറ്ററില്‍ കൂടി പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആകെ 12 വേദികളിലാണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

ചലച്ചിത്രമേളയുടെ ഭാഗമായി പ്രസിദ്ധ സ്പാനിഷ് സംവിധായകന്‍ കാര്‍ലോ സോറക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും.

മേളയുടെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായ സൗത്ത് കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിനെപ്പോലെയുള്ള വിഖ്യാത ചലച്ചിത്രകാരന്മാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കും.

കാര്‍ലോ സോറയുടെ മൂന്ന് ചിത്രങ്ങളും കിംകി ഡുക്കിന്റെ പുതിയ ചിത്രമായ മോബിയസും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കിംകി ഡുക്ക് മൂന്ന് ദിവസം തലസ്ഥാനത്തുണ്ടാകും.

വിദേശത്ത് നിന്ന് 70 പ്രതിനിധികള്‍ ഉള്‍പ്പെടെ 120 ഓളം പേര്‍ മേളയില്‍ അതിഥികളായെത്തും.

മേളയിലെ പ്രധാന ആകര്‍ഷണമായ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ മെക്‌സിക്കന്‍ സംവിധായന്‍ ആര്‍തുറോ റിപ്‌സ്‌റ്റെയിനാണ്. പീറ്റര്‍ സ്‌കാര്‍ലെറ്റ്, (അമേരിക്ക), ആദിത്യ അസാരത് (തായ്‌ലാന്റ്), ഖാലോ മെറ്റബെയ്ന്‍ (സൗത്ത് ആഫ്രിക്ക), ഗൗതമി (ഇന്ത്യ) എന്നിവരാണ് മറ്റംഗങ്ങള്‍.

മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്ക് ജൂറി, ഫിലിം ക്യൂറേറ്ററായ മാര്‍ക്ക് ഷില്ലിംഗ്, എഴുത്തുകാരിയായ എലിസബത്ത് ഖേര്‍, സംവിധായികയായ മോണിക്ക ബാസില്‍ എന്നിവരാണ്.

പ്രസിദ്ധ നിരൂപകന്‍ ഡെറിക് മാല്‍കം, ജപ്പാനിലെ എഴുത്തുകാരനായ കൊയ്ച്ചി ഹൊജിമ, വിമര്‍ശകയായ ഋത്വാ ദത്ത എന്നിവരാണ് ഫിപ്രസി ജൂറി അംഗങ്ങള്‍.

മേളയിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്. നാല് ലക്ഷം രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള രജത ചകോരം നേടുന്ന വ്യക്തിക്ക് ലഭിക്കുക.

മികച്ച നവാഗത സംവിധായകന് നാല് ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും.

പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുന്ന സിനിമയ്ക്ക് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്.
മേള നന്നായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 14 ചിത്രങ്ങള്‍ ഉണ്ട്. 101 ചോദ്യങ്ങള്‍, കളിയച്ഛന്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്.

കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇന്‍ഫോക്കസ് വിഭാഗത്തില്‍ ഗോരാന്‍ പാസ്‌കലേവിച്ച്, മാര്‍ക്കോ ബെല്ലോച്ചിയോ, തകാഷി മൈക്ക്, ക്ലെയര്‍ ഡെനിസ്, ഴാങ്‌റെന്വര്‍, ഹാരുണ്‍ ഫറോക്കി, ഹരിഹരന്‍ എന്നിവരുടെ 43 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളെ അനുസ്മരിക്കുന്ന എക്‌സ്പ്രഷനിസംദി ഇന്‍ഡോജര്‍മ്മന്‍ കണക്ഷന്‍ വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുണ്ട്.

റോബര്‍ട്ട് വെയ്ന്‍, ഫ്രറ്റ്‌സ് ലാങ് എന്നിവരുടെ ചിത്രങ്ങള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് അപൂര്‍വമായ വിരുന്നാകും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സമകാലീന നൈജീരിയന്‍ ജീവിത കാഴ്ചകളുമായി ഏഴ് ചിത്രങ്ങളുണ്ട്.

ജപ്പാനിലെ ആയോധന പാരമ്പര്യം ആവിഷ്‌ക്കരിച്ചിട്ടുള്ള സമുറായ് ഫിലിംസ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ലാറ്റിനമേരിക്കയിലെ സമാന്തര സിനിമ പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ചിത്രങ്ങള്‍ ‘സ്ട്രീറ്റ് ഫിലിം മേക്കിംഗ് ഫ്രം ലാറ്റിനമേരിക്ക’ വിഭാഗത്തിലുണ്ട്.

മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ആര്‍തുറോ റിപ്‌സ്‌റ്റെയ്ന്‍ സംവിധാനം ചെയ്ത ‘നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍’, ജൂറിയംഗം ആദിത്യ അസാരത് നിര്‍മിച്ച ‘മേരി ഈസ് ഹാപ്പി, മേരി ഈസ് ഹാപ്പി’ എന്നീ ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
പുതിയ ഏഷ്യന്‍ സിനിമകളെ പ്രതിനിധീകരിക്കുന്ന ‘ന്യു ഏഷ്യന്‍ സിനിമ’ വിഭാഗത്തില്‍ ആറ് ചിത്രങ്ങള്‍ കാണിക്കും.

‘ഇന്ത്യന്‍ സിനിമ ഇന്ന് ‘, ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഏഴ് വീതം ചിത്രങ്ങളുണ്ട്.

‘ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമ’ വിഭാഗത്തില്‍ അന്തര്‍ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായ ആറ് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ സമകാലിക പ്രതിഭകളെ മനസ്സിലാക്കുന്നതിന് ഈ ചിത്രങ്ങള്‍ സഹായിക്കും.

ഇന്ത്യന്‍ സിനിമയുടെ 100ാം വര്‍ഷം പ്രമാണിച്ച് ‘ഒറിജിനല്‍ ഗ്ലോറി 100 ഈയേഴ്‌സ് ഓഫ് ഇന്ത്യന്‍ സിനിമ’വിഭാഗത്തിലുള്ള നാല് ചിത്രങ്ങള്‍ ചരിത്രത്തിലൂടെയുള്ള കാഴ്ചയാകും.

സാംസ്‌കാരിക വൈവിധ്യങ്ങള്‍ സംഗമിക്കുന്ന ലോകസിനിമ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍ കാണികള്‍ക്ക് വിസ്മയക്കാഴ്ചകളാകും.

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

അകാലത്തില്‍ അന്തരിച്ച പ്രതിഭാശാലി ഋതുപര്‍ണഘോഷിനെ സ്മരിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും

നമ്മേവിട്ടുപിരിഞ്ഞ സുകുമാരി, ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, കൊന്നനാട്ട് എന്നിവരെ സ്മരിക്കും.

അരവിന്ദന്‍ സ്മാരക പ്രഭാഷണം ഡിസംബര്‍ എട്ടിന് 6.00 മണിക്ക് ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലോച്ചി നിര്‍വഹിക്കും.

എല്ലാ ദിവസവും 11.00 മണിക്ക് സംവിധായകരുമായി ‘മീറ്റ് ദ പ്രസ് പരിപാടി’ നടക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 2.00 മണിക്ക് ശ്രീ തീയേറ്ററില്‍ അതിഥികളുമായി ‘ഇന്‍ കോണ്‍വര്‍സേഷന്‍’ എന്ന പരിപാടി ഉണ്ടാകും.

എല്ലാ ദിവസവും 5.30 മണിക്ക് ‘മീറ്റ് ദ ഡയറക്ടര്‍’ എന്ന പരിപാടി നടക്കും.

സിനിമയുടെ സാങ്കേതികതയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എക്‌സിബിഷന്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഹോട്ടല്‍ ഹൊറൈസണില്‍ ഫിലിം മാര്‍ക്കറ്റിങ്ങിനെ സംബന്ധിച്ച വിഷയത്തെ അധികരിച്ച് പ്രമുഖര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലകളും സെമിനാറുകളും നടക്കും.

ഡിസംബര്‍ 11ന് ‘മലയാള സിനിമ നേരിടുന്ന വെല്ലുവിളികളും മാറ്റങ്ങളും’ എന്ന വിഷയത്തില്‍ സെമിനാറുണ്ടാകും.

കുട്ടികളുടെ സിനിമയെക്കുറിച്ച് ‘റൗണ്ട് ടേബിള്‍ പ്രോഗ്രാം’ ഡിസംബര്‍ 9,10 തീയതികളില്‍ നടക്കും.

9000 ത്തോളം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കാളികളാകും. ഇതില്‍ 2000 ത്തോളം വനിതകളും വിദ്യാര്‍ഥികളുമാണ്. 1200 ഓളം മാധ്യമപ്രവര്‍ത്തകര്‍ മേളയെ സജീവമാക്കും.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.

മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന ഫെസ്റ്റിവല്‍ ഓട്ടോകള്‍ക്ക് പുറമെ മേളയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യമൊരുക്കാന്‍ ഷീ ടാക്‌സി, പിങ്ക് ഓട്ടോ എന്നിവയുടെ സേവനം ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്.

ഡിസംബര്‍ ആറിന് വൈകുന്നേരം 6.00 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം ശബാന ആസ്മി മുഖ്യാതിഥിയായിരിക്കും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരുടെ സാന്നിധ്യവുമുണ്ടാകും.
സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ. എന്നിവര്‍ സംബന്ധിക്കും.

ഉദ്ഘാടനശേഷം സിനിമയുടെ നൂറാം വര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിന്റെ പ്രത്യേക കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ഉദ്ഘാടന ചിത്രമായി ഇസ്രയേലി സംവിധായകന്‍ അമോസ് ഗിതായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും.