സൗരോര്‍ജ്ജപാനലിനുള്ളില്‍ സംഭരണസംവിധാനവുമായി അമൃതയുടെ സെന്റര്‍ ഫോര്‍ നാനോസയന്‍സസ്

single-img
24 September 2013
3 Solar Cell Producing Light at Night.രാജ്യത്തെമ്പാടുമായി 101 ഗ്രാമങ്ങളെ മാതാ അമൃതാനന്ദമയി മഠം ദത്തെടുത്ത് സ്വയംപര്യാപ്തതയിലേക്കു നയിക്കുമ്പോള്‍ അവിടെയത്രയും രാത്രിയിലും വെളിച്ചം വിതറുന്നത് സൂര്യതേജസ്സായിരിക്കും. രാജ്യത്തിനാകെ മാതൃകയായി ഈ ഗ്രാമങ്ങളിലെല്ലാം ഊര്‍ജ്ജാവശ്യത്തിന് സോളാര്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ അത് സൗരോര്‍ജ്ജ സംവിധാനത്തിന്റെ പുതിയൊരു മാതൃകയുടെ തുടക്കമാകുകയാണ്. 
സോളാര്‍ പാനലുകള്‍ക്കൊപ്പം തന്നെ ഊര്‍ജ്ജസംഭരണസംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ ഏറ്റവും വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. 
ഇപ്പോള്‍ രാത്രിസമയത്തേക്ക് ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കാനുള്ള ചെലവേറിയ പ്രത്യേക സംവിധാനം സോളാര്‍ സംവിധാനങ്ങളില്‍ അനിവാര്യമാണ്. അമൃതയില്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സ്റ്റോറേജ് സിസ്റ്റം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ നായര്‍ പറഞ്ഞു. 
മൂന്നു ഘടകങ്ങളാണ് ഈ പുതിയ സൗരോര്‍ജ്ജസംവിധാനത്തിലുണ്ടാകുക. ഫോട്ടോ വോള്‍ട്ടെയ്ക് സെല്ലുകള്‍ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സോളാര്‍ പാനല്‍, നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ചു നിര്‍മിച്ച, ഉയര്‍ന്ന സംഭരണശേഷിയും കൂടിയ പവറും ലഭ്യമാക്കുന്ന കൃത്രിമ കപ്പാസിറ്റര്‍, പാനലിനുള്ളില്‍തന്നെ ഇവയെ രണ്ടിനേയും ചേര്‍ത്തുവയ്ക്കുന്ന ഇലക്ട്രോണിക് ഇന്റര്‍ലേയര്‍ എന്നിവയാണവ. പരമ്പരാഗത സിലിക്കണ്‍ സെല്ലുകള്‍ക്കും ചെറിയ ബാറ്ററികള്‍ക്കും ഒപ്പം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ഡോ. ശാന്തികുമാര്‍ നായര്‍ പറഞ്ഞു. 
നൂതനമായ ഈ സംവിധാനത്തിന്റെ ഔപചാരികമായ സമര്‍പ്പണം അമൃതവര്‍ഷം 60നോടനുബന്ധിച്ച് നടക്കും. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ 31 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ശാന്തികുമാര്‍ നായര്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ഡോ. വിനോദ് ഗോപാലുമായി ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ 2011ലെ നാഷണല്‍ റിസര്‍ച്ച് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ. ശാന്തികുമാര്‍ നായര്‍.  
ഈ സംവിധാനത്തിന്റെ ചെലവ് വളരെ കുറവായതിനാല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും ആളുകള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മറ്റും ചാര്‍ജ്ജു ചെയ്യാനും ഇതുപയോഗിക്കാനാകും. മഠം ദത്തെടുക്കുന്ന 101 ഗ്രാമങ്ങളിലും പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍ക്കായി ഉപയോഗിക്കുന്ന ടാബ്‌ലെറ്റുകള്‍ ചാര്‍ജുചെയ്യാനും അവിടുത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും ഈ സോളാര്‍ സംവിധാനമായിരിക്കും ഉപയോഗിക്കുക. 
കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബ്ള്‍ എനര്‍ജിയുടെയും ധനസഹായത്തോടെയാണ് ഈ സംവിധാനത്തിന്റെ ആദ്യരൂപം വികസിപ്പിച്ചെടുത്തിരിക്കുന്നത്.