ഓണം; കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 100 കോടി കവിഞ്ഞു

single-img
12 September 2013

maxresdefaultകണ്‍സ്യൂമര്‍ഫെഡിന്റെ സംസ്ഥാനത്ത് ഉടനീളമുള്ള വിപണന മേളകളിലൂടെ അവശ്യസാധനങ്ങളുടെ വില്‍പന 100 കോടി രൂപ കടന്നു. 4,551 ഓണം വിപണന കേന്ദ്രങ്ങളിലൂടെ മാത്രം 46.96 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങള്‍ ഇതുവരെ വിറ്റഴിച്ചതായി കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ.ജോയി തോമസും മാനേജിംഗ് ഡയറക്ടര്‍ ഡോ.റിജി ജി. നായരും അറിയിച്ചു. സബ്‌സിഡി ഇല്ലാത്ത ഇനങ്ങളുടെ വില്‍പന 8.93 കോടി രൂപയുടേതാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണു കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാന വ്യാപകമായി വിപണന മേളകള്‍ തുടങ്ങിയത്. റംസാനോടനുബന്ധിച്ചു പത്തു ദിവസം നീണ്ട 2,707 വിപണന മേളകളിലൂടെ 29.19 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 37.04 കോടി രൂപയുടെ വില്‍പനയാണു നടന്നത്. ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനങ്ങളിലുമായി 154 മേളകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ഇതുവരെ 13.46 കോടി രൂപയുടെ വില്‍പന നടന്നു. ഈമാസം ഒന്നുമുതല്‍ ഓണം വിപണനമേളകളും തുറന്നു. പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ വിപണി ഇടപെടല്‍ വന്‍വിജയമാണെന്നു വില്‍പനയുടെ കണക്കുകള്‍ തെളിയിക്കുന്നു. മൂന്നിനം അരികളും പഞ്ചസാര, പയര്‍, കടല, പരിപ്പ്, മുളക് തുടങ്ങി 13 ഇനം അവശ്യസാധനങ്ങളും പായസക്കിറ്റുമാണു കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണികളില്‍നിന്നു സബ്‌സിഡി നിരക്കില്‍ വില്‍പന നടത്തുന്നത്. 15 വരെ മേളകള്‍ പ്രവര്‍ത്തിക്കും.