രാജിവച്ച് അന്വേഷണം നേരിടണമെന്ന് എല്‍.ഡി.എഫ് ദേശീയ നേതാക്കള്‍; അങ്ങിങ്ങ് സംഘര്‍ഷം

single-img
12 August 2013

samaram-1376286598_or (1)തലസ്ഥാന നഗര ഹൃദയത്തെ ജനസാഗരമാക്കിക്കൊണ്ട് എല്‍.ഡി.എഫ് ഉപരോധം തുടങ്ങി. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. ഇതല്ലാതെ സത്യം തെളിയിക്കാന്‍ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗെയിറ്റിനു മുന്നിലുള്ള പ്രധാന സമരപ്പന്തലില്‍ ഉപരോധ സമരത്തിനെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗഡയുടെ പ്രസംഗത്തിനു ശേഷം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉപരോധ സമരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജമ്മു കാഷ്മീരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്ന ഗ്രാമങ്ങളില്‍ നിലയുറപ്പിക്കേണ്ട അതിര്‍ത്തി രക്ഷാസേന കേരളത്തില്‍ സമരത്തിന് കാവല്‍ നില്‍ക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

സോളാര്‍ തട്ടിപ്പു കേസില്‍ തെറ്റകാരനല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് എന്തിനാണ് ഭയക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുടരുന്ന അഴിമതി കേരളത്തിലും ഉമ്മന്‍ ചാണ്ടി പിന്തുടര്‍ന്നതായി സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

അതേസമയം എല്‍ഡിഎഫിന്റെ ഉപരോധ സമരത്തില്‍ അങ്ങിങ് ആക്രമണം. പാളയത്ത് പോലീസ് വാഹനത്തിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കല്ലേറില്‍ പോലീസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. വെള്ളയമ്പലത്ത് കെഎസ്ആര്‍ടിസിക്കു നേരേ കല്ലേറ് നടന്നു. ബസിന്റെ ചില്ല് തകര്‍ന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വന്ന വാഹനം സമരക്കാര്‍ അടിച്ചു തകര്‍ത്തതും നേരിയ തോതില്‍ സംഘര്‍ഷം സൃഷ്ടിച്ചു.