സെക്രട്ടറിയേറ്റില്‍ തമിഴ്‌നാട് ചാരന്‍

single-img
26 April 2013

secretariatlനദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് തമിഴ്‌നാട് ചോര്‍ത്തുന്നു. തമിഴ്‌നാട് പിആര്‍ഡി ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്ണനെതിരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇയാള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനം അനുവദിക്കരുതെന്ന ശിപാര്‍ശ മുഖ്യമന്ത്രിക്കു കൈമാറി. സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുവെന്നാണ് കണ്‌ടെത്തിയത്. പറമ്പിക്കുളം-ആളിയാര്‍ കേസിലെ വിവരങ്ങള്‍ അടുത്തിടെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലും പ്രവേശിക്കുന്നത്. രേഖകള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ മുന്‍കൈയെടുത്ത് തമിഴ്‌നാട്ടില്‍ വിനോദയാത്രകള്‍ ഒരുക്കുന്നുണ്‌ടെന്നും ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായി.