അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാമത്തെയാളും പിടിയില്‍

single-img
22 April 2013

ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂര മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആദ്യം അറസ്റ്റിലായ മനോജ് കുമാറിന്റ സുഹൃത്തായ പ്രദീപ് കുമാറിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബീഹാറിലെ ദര്‍ബാംഗ് ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സുഹൃത്ത് പ്രദീപ് കുമാറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന് മനോജ് പോസീലിനു മൊഴി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. 

അഞ്ചു വയസ്സുകാരി പീഡനത്തിനിരയായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള മേഖലകളിലെല്ലാം കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യാഗേറ്റിലും മറ്റിടങ്ങളിലും പ്രതിഷേധക്കാര്‍ ഒത്തുകൂടാതിരിക്കുന്നതിനായി ഡല്‍ഹി മെട്രോ രണ്ടു പ്രധാന സ്റ്റേഷനുകള്‍ കൂടി അടച്ചിട്ടിരിക്കുകയാണ്. ഉദ്യോഗ് ഭവന്‍,സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്‌റ്റേഷനുകളിലാണ് രാവിലെ 10 മുതല്‍ അടച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്കുള്ള 7 റെയ്‌സ് കോഴ്‌സ് റോഡ് ഞായറാഴ്ച വൈകുന്നേരം മുതല്‍ അടച്ചിരിക്കുകയാണ്. പെണ്‍കുട്ടി പീഡനത്തിനിരയായതിനെത്തുടര്‍ന്ന് സംഭവം ഒതുക്കിതീര്‍ക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമമാണ് പ്രതിഷേധം രൂക്ഷമാകാന്‍ കാരണം. ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട്.