ഗൗരിയമ്മയ്‌ക്കെതിരായ പ്രസ്താവന : പി.സി.ജോര്‍ജിനെ ആലപ്പുഴയില്‍ കാലുകുത്തിക്കില്ലെന്ന് ജെഎസ്എസ്

single-img
9 March 2013

ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴയില്‍ ജെഎസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തു. കുടുംബം കലക്കി എന്ന ബോര്‍ഡ് തൂക്കിയ കോലമാണ് ജെഎസ്എസ് ജില്ലാ മേതാക്കളുടെ നേതൃത്വത്തില്‍ കത്തിച്ചത്. ഗൗരിയമ്മയെ അധിക്ഷേപിച്ചു സംസാരിച്ച പി.സി.ജോര്‍ജ് മാപ്പു പറഞ്ഞില്ലെങ്കില്‍ ആലപ്പുഴയില്‍ കാലു കുത്താന്‍ സമ്മതിക്കില്ലെന്ന് ജെഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.കെ.ഷാജു പറഞ്ഞു.

ഗണേഷ് കുമാര്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പി.സി. ജോര്‍ജിനെക്കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയിലെത്തിയിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞതോടെയാണ് ജോര്‍ജ് അവരെ അധിക്ഷേപിച്ച് സംസാരിച്ചത്. തൊണ്ണൂറു വയസ്സായ ഗൗരിയമ്മയ്ക്കു വീട്ടിലിരുന്നു കൂടെ എന്നു ചോദിച്ച ജോര്‍ജ് അവര്‍ ഇപ്പോഴും സ്ഥാനാര്‍ഥിയാകാന്‍ നടക്കുകയാണെന്നും വോട്ടു പിടിക്കാന്‍ ആംബുലന്‍സില്‍ പോകേണ്ട അവസ്ഥയാണെന്നും പരിഹസിച്ചു.