ഏഴുവയസുകാരി സ്‌കൂളില്‍ പീഡനത്തിനിരയായി; ഡല്‍ഹിയില്‍ സംഘര്‍ഷം

single-img
2 March 2013

delhi-city-mapsരാജ്യതലസ്ഥാനത്തു സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴു വയസുകാരി മാനഭംഗത്തിനിരയായി. പശ്ചിമ ഡല്‍ഹിയില്‍ മംഗോള്‍പുരിയിലെ എംസിഡി സ്‌കൂളിനുള്ളില്‍ വച്ചാണു രണ്ടാം ക്ലാസുകാരിയെ പട്ടാപ്പകല്‍ അജ്ഞാതന്‍ പീഡിപ്പിച്ചത്. പീഡനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ബസുകള്‍ അടിച്ചുതകര്‍ത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയെങ്കിലും ആശുപത്രി പരിസരത്തു ജനങ്ങള്‍ തടിച്ചുകൂടി നിന്നതിനാല്‍ സംഘര്‍ഷം തുടര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്നലെ സ്‌കൂളില്‍ പോകാന്‍ കുട്ടി മടികാട്ടിയപ്പോഴാണു സംഭവം മാതാപിതാക്കള്‍ അറിയുന്നത്. അക്രമിയെക്കുറിച്ചു പെണ്‍കുട്ടി ഇതേവരെ സൂചനയൊന്നും നല്‍കിയിട്ടില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയും മാനഭംഗം നടന്നതായി പോലീസ് സ്ഥിരീകരിക്കുയും ചെയ്തു. സംഭവം പുറത്തായതിനെ ത്തുടര്‍ന്നു പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ജനങ്ങള്‍ അക്രമാസക്തരായതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശിയെങ്കിലും ആശുപത്രി പരിസരത്തുനിന്നു മാറാന്‍ ആള്‍ക്കൂട്ടം തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഗാര്‍ഡിനെയും രണ്ട് അധ്യാപകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമസംഭവവുമായി ബന്ധപ്പെട്ടു 10 പ്രതിഷേധക്കാരെയും പോലീസ് പിടികൂടി. എന്നാല്‍, മാനഭംഗത്തിനു പിന്നിലുള്ളവരെ കണെ്ടത്തുന്നതിനു പോലീസിനു കഴിഞ്ഞിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.