നഡാലിനു തിരിച്ചുവരവിലെ ആദ്യ കിരീടം

single-img
18 February 2013

പരുക്കിന്റെ പിടിയില്‍ നിന്നും സജീവ ടെന്നീസിന്റെ വിജയ വഴിയിലേക്കുള്ള തിരിച്ചുവരവില്‍ സ്‌പെയിനിന്റെ റാഫേല്‍ നഡാലിന് ആദ്യ കിരീടം. ബ്രസീല്‍ ഓപ്പണ്‍ കിരീടം നേടിയാണ് മുന്‍ ലോക ഒന്നാം നമ്പറായ നഡാല്‍ തിരിച്ചുവരവ് ആഘോഷിച്ചത്. ഫൈനലില്‍ അര്‍ജന്റീനയുടെ ഡേവിഡ് നല്‍ബാന്ദ്യനെ 6-2, 6-3 നാണ് നഡാല്‍ തകര്‍ത്തത്.

എതിരാളിയുടെ സര്‍വീസ് ഭേദിച്ചു കൊണ്ടു ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ മേല്‍ക്കൈ നേടാന്‍ നഡാലിനു കഴിഞ്ഞു. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാനും ടൂര്‍ണമെന്റിലെ ടോപ്പ് സീഡായ നഡാലിനു പ്രയാസപ്പെടേണ്ടി വന്നില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തിരിച്ചുവരവിനു ശ്രമിച്ച നല്‍ബാന്ദ്യനു സ്പാനിയാഡിന്റെ കരുത്തിനു മുന്നില്‍ അധിക സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. എഴുപത്തിയെട്ടു മിനിറ്റു നീണ്ട മത്സരത്തില്‍ ജയം ലോക അഞ്ചാം നമ്പറായ നഡാലിനൊപ്പം തന്നെ നിന്നു.
82,300 യുഎസ് ഡോളര്‍ ആണ് റാഫയ്ക്ക് സമ്മാനമായി ലഭിച്ചത്. ബ്രസീല്‍ ഓപ്പണില്‍ കിരീടം നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്നു പറഞ്ഞ നഡാല്‍ തനിക്കു കാണികളില്‍ നിന്നു ലഭിച്ച പിന്തുണയ്ക്കും നന്ദി പറഞ്ഞു. സെമിഫൈനലിനിടയില്‍ ഉപ്പൂറ്റിയിലെ പരുക്ക് വീണ്ടു തലപൊക്കിയിരുന്നു. എന്നാല്‍ അതിനെ അതിജീവിച്ച് ബ്രസീല്‍ ഓപ്പണിലെ തന്റെ രണ്ടാം കിരീടമാണ് നഡാല്‍ സ്വന്തമാക്കിയത്. കളിമണ്‍ പ്രതലത്തിലെ നഡാലിന്റെ മുപ്പത്തിയേഴാം കിരീടമാണ് ഇത്.
പരുക്കിനെ തുടര്‍ന്ന് ഏഴു മാസം ടെന്നീസില്‍ നിന്നും വിട്ടു നിന്ന നഡാല്‍ ഈ മാസമാദ്യം ചിലിയില്‍ നടന്ന വിന ഡെല്‍ മാര്‍ ഓപ്പണിലാണ് തിരിച്ചുവന്നത്. എന്നാല്‍ അവിടെ കിരീടം നേടാന്‍ കഴിഞ്ഞില്ല. ഫൈനലില്‍ അര്‍ജന്റീനിയന്‍ താരമായ ഹൊറാസിയോ സെബല്ലോസ് ആണ് നഡാലിനെ തോല്‍പ്പിച്ചത്.