വി. മുരളീധരന്‍ രണ്ടാം തവണയും ബിജെപി പ്രസിഡന്റ്

single-img
18 February 2013

v-muraleedharanസംസ്ഥാന ബിജെപി പ്രസിഡന്റായി വി. മുരളീധരന്‍ രണ്ടാം തവണയും തുടരും. സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ മുരളീധരനു കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. തീരുമാനത്തിനു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുളള ബിജെപി ദേശീയ സെക്രട്ടറി പി.മുരളീധര്‍ റാവു നിലവിലുള്ള പ്രസിഡന്റ് തുടരട്ടെയെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം പ്രത്യേകമാണ് മുരളീധര്‍ റാവു ചര്‍ച്ച നടത്തിയത്. രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് റാവു എത്തിയത്. സംസ്ഥാന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനം കേന്ദ്രനേതൃത്വം അറിയിച്ചത്. സംസ്ഥാന ഘടകത്തിലെ വിഭാഗീയത ശക്തമായതോടെയാണ് ഒരു വിഭാഗം മുരളീധരനെതിരെ രംഗത്തെത്തിയത്. എന്നാല്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. മുരളീധരനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പ്രസിഡന്റ് പദവി സംബന്ധിച്ച് ദേശീയ നേതൃത്വത്തിനു ആശയക്കുഴപ്പമില്ലായിരുന്നു.