ഷുക്കൂര്‍ വധം: മൊഴി മാറ്റിയത് സമ്മര്‍ദ്ദം മൂലമെന്ന് മുഖ്യസാക്ഷി

single-img
17 February 2013

ഷുക്കൂര്‍ വധക്കേസില്‍ മൊഴി മാറ്റിയത് സമ്മര്‍ദ്ദവും ഭീഷണിയും ഭയന്നാണെന്ന് മുഖ്യസാക്ഷി പി.പി.അബുവിന്റെ വെളിപ്പെടുത്തല്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ പോലീസിനു നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി അബു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിചാരണവേളയില്‍ ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നും അബു പറഞ്ഞു. അബുവിനെ തട്ടിക്കൊണ്ടു പോയതായും വാര്‍ത്തപരന്നിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദേഹം അറിയിച്ചു.

ഷുക്കൂറിനെ വധിക്കാനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടക്കുന്നതിന് തങ്ങള്‍ സാക്ഷികളാണെന്നാണ് അബു ഉള്‍പ്പെടെയുള്ളവര്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സാക്ഷികള്‍ ഇവ നിഷേധിച്ചു. ആ സമയത്ത് ആശുപത്രിയില്‍ പോയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ആദ്യ മൊഴിയില്‍ നിന്ന് വ്യത്യസ്തമായി സത്യവാങ്മൂലം നല്‍കിയ മറ്റൊരു പ്രധാന സാക്ഷിയായ മുഹമ്മദ് സബീര്‍ വിദേശത്തേയ്ക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്.