ഡല്‍ഹി കൂട്ടമാനഭംഗം: മുഖ്യപ്രതിയുടെ ബന്ധുക്കള്‍ക്ക് വധഭീഷണി

single-img
1 January 2013

delhi-gangrape_accused-295ന്യൂഡല്‍ഹി : ഇരുപത്തിമൂന്നുകാരിയെ ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതിയുടെ വീടിനു നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് മൂന്ന് യുവാക്കള്‍ കേസില്‍ മുഖ്യപ്രതികളായ ബസ്സ് ഡ്രൈവര്‍ രാം സിങിന്റെയും സഹോദരന്‍ മുകേഷ് സിങിന്റെയും ആര്‍കെ പുരം രവി ദാസ് കോളനിയിലുള്ള വീട്ടില്‍ ബോംബുവെയ്ക്കാന്‍ ശ്രമിച്ചെന്ന് പോലീസിന് വിവരം ലഭിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ വീടിനടുത്ത് യുവാക്കളെ കണ്ടതിനെതുടര്‍ന്ന് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. ഇവരിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടു. പ്രതികളുടെ വീട് തകര്‍ക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സംഭവസ്ഥലത്ത് നിന്നും പടക്കങ്ങളാണ് ലഭിച്ചതെന്നും മാരക സ്‌ഫോടക വസ്തുക്കളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു.

കൂട്ടമാനഭംഗ സംഭവത്തിനും പ്രതികളുടെ അറസ്റ്റിനും ശേഷം പ്രതികളുടെ കുടുംബാംഗങ്ങള്‍ ഇവിടെ നിന്ന് താമസം മാറിയിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇപ്പോഴും ഭീതിയിലാണ്. രാജസ്ഥാനില്‍ നിന്ന് കുടിയേറിയ പ്രതികളുടെ കുടുംബം 1990 മുതല്‍ ഇവിടെ താമസിച്ച് വരുകയാണ്.